Kerala
താഴേ തട്ടില്‍ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സിപിഎം.
തിരുവനന്തപുരം: താഴേ തട്ടില്‍ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സിപിഎം. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി രേഖയിലാണ് പരാമർശം.
നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.
താഴേ തട്ടില്‍ പാർട്ടി സംവിധാനങ്ങള്‍ ദുർബലമാകുകയാണ്. അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളില്‍ നേതൃതലത്തില്‍ വരേണ്ടവരുടെ യോഗ്യത ഉറപ്പിക്കേണ്ടതുണ്ട്. നിലവില്‍ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തില്‍ വേണ്ടതെന്നുമാണ് സംസ്ഥാന കമ്മിറ്റി നിർദ്ദേശം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആക്കരുത്. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏരിയാ സെക്രട്ടറിമാർ ആക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും രേഖയിലുണ്ട്. വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നല്കുന്നു.
വ്യക്തി കേന്ദ്രീകൃത പ്രവർത്തനവും തുരുത്തുകള്‍ സൃഷ്ടിക്കലും അനുവദിക്കില്ല. വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാർട്ടി വിട്ടു പോയവരുടേയും മറ്റ് പാർട്ടികളില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയവരുടേയും വിവിധ കേസുകളില്‍ പെട്ടവരുടേയും വിവരങ്ങള്‍ നല്‍കാനും പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. സെപ്തംബർ ഒന്നിനാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.